70,000 ത്തിൽപ്പരം വരുന്ന മുദലി ഗദബ സമൂഹത്തിന് ഇനി തിരുവചനം സ്വന്തഭാഷയിൽ വായിക്കാം. വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പരിഭാഷ ചെയ്ത പുതിയനിയമത്തിലെ 4 സുവിശേഷങ്ങൾ ഫെബ്രുവരി 28 ന് സാലൂരിൽ നടന്ന സമ്മേളനത്തിൽ വിക്ലിഫ് ഇന്ത്യ ചെയർമാൻ റവ.ജേക്കബ് ജോർജ്ജ് ജനതയ്ക്കായി സമർപ്പിച്ചു. പാസ്റ്റർ പ്രവീൺ തോമസ് (ഹൈദ്രാബാദ്) മുഖ്യസന്ദേശം നൽകി. മിസിസ്സ് സൂസൻ ജേക്കബ്, റവ. ഐസക് സിറിൽ, വർഗ്ഗീസ് ബേബി എന്നിവർ വിക്ലിഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് സംബന്ധിച്ചു. പ്രാദേശിക സഭാശുശ്രൂഷകന്മാരും നൂറു കണക്കിനു വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ച് ഈ ധന്യനിമിഷത്തിനു സാക്ഷ്യം വഹിച്ചു.
നിരക്ഷരതയും ജാതിഭ്രഷ്ടും അനാചാരങ്ങളും നിമിത്തം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റപ്പെട്ട ഈ സമൂഹത്തിനു ദൈവവചനം നൽകുന്ന സ്വാതന്ത്ര്യം വിവരണാതീതമാണ്. ആന്ധ്രാപ്രദേശിന്റെ ദക്ഷിണ ജില്ലയായ വിജയനഗരത്തിന്റെ അതിർത്തിയിൽ ഒഡീഷയോട് ഏറ്റവും അടുത്ത ഗ്രാമങ്ങളിലാണ് മുദലി ഗദബ എന്ന ഗോത്രവർഗ്ഗക്കാർ അധിവസിക്കുന്നത്. അപരിചിതർക്കു മുഖം തിരിക്കുന്ന അന്തർമുഖരായ ഗദബക്കാരുടെ അടുക്കൽ കോട്ടയം സ്വദേശിയായ കെ.വൈ.ജോയി ബൈബിൾ പരിഭാഷയ്ക്കായി എത്തിയപ്പോൾ എവിടെ തുടങ്ങണമെന്നറിയാതെ ശങ്കിച്ചു. കാരണം, പരിഷ്‌കാരം ഒട്ടും എത്തിനോക്കിയിട്ടില്ലാത്ത ജനത. അക്ഷരാഭ്യാസമുള്ളവരും സ്‌കൂളിൽ പോകുന്നവരും ആരുമില്ല. വസ്ത്രധാരണം പോലും നാമമാത്രം. കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന സംഭവമല്ല ഇത്. 12 വർഷങ്ങൾക്കു മുമ്പ് ദക്ഷിണേന്ത്യയിലെ ഈ ഗ്രാമത്തിന്റെ അവസ്ഥ ഇപ്രകാരമായിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയായി തോന്നുമായിരിക്കും. എന്നാൽ ഇന്നും ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്നിട്ടില്ലാത്ത ഈ ജനതയിൽ ബഹുഭൂരിപക്ഷവും ജീവിക്കുന്നത് കാളവണ്ടിയുഗത്തിനും അപ്പുറം തന്നെ.
വിക്ലിഫ് പരിഭാഷകരായ കൈ.വൈ.ജോയിയും ഭാര്യ ജെസിയും ഗദബ ഗ്രാമങ്ങളിലൊന്നിൽ താമസിച്ച് ഇവിടുത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നു. ഗദബാ ഗ്രാമങ്ങളിലെ ഓരോ മണൽത്തരിക്കും ഇവർ സുപരിചിതരാണ്. ഗ്രാമീണരിലെ ഓരോരുത്തരേയും പേരുവിളിച്ച് വിശേഷങ്ങൾ ചോദിച്ചറിയുവാൻ ബ്രദ. ജോയിക്കും കുടുംബത്തിനുമുള്ള കഴിവ് അനിതരസാധാരണമാണ്. അവരിൽ ഒരാളായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ കുടുംബത്തിന് ബ്രെയിൻ മലേറിയ പോലുള്ള മാരക രോഗങ്ങൾ ഒരു ഡസനിലധികം പ്രാവശ്യം പിടിപെട്ടുവെങ്കിലും ഈ ഗ്രാമീണരെ ഉപേക്ഷിച്ചുപോകുവാൻ അവർ ഒരുക്കമല്ല. ഈ ദമ്പതികളുടെ ഏക മകൻ എബിൻ ജോയി പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മുദലി ഗദബ ഭാഷയും തെലുങ്കും നന്നായി സംസാരിക്കുന്ന എബിൻ ഇവരുടെ ശുശ്രൂഷയ്ക്ക് മികച്ച പിന്തുണ നൽകുന്നു. നേരത്തെ മർക്കോസ് സുവിശേഷം ഓഡിയോ ബൈബിളായി ലഭിച്ചപ്പോൾ ഈ ഗ്രാമത്തിലുണ്ടായത് അത്ഭുതകരമായ രൂപാന്തര അനുഭവങ്ങളായിരുന്നു. പുതിയ തലമുറയിൽ പെട്ട ചിലർക്കു മാത്രമേ ഇപ്പോഴും വായിക്കുവാൻ സാധിക്കുന്നുള്ളു. അവരിലൂടെ ദൈവവചനം ഈ ഗ്രാമങ്ങളിൽ വലിയ ക്രിയ ചെയ്യുവാൻ പ്രാർത്ഥിക്കുക.
കൈ.വൈ.ജോയിയും കുടുംബവും