ന്യൂഡല്‍ഹി: ഇഷ്ടപ്പെട്ട മതവിശ്വാസം പിന്തുടരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. മതത്തിന്റെ പേരിലുള്ള ഭിന്നിപ്പില്ലെങ്കില്‍ ഇന്ത്യക്ക് കൂടുതല്‍ മുന്നേറാന്‍ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്ക ഇന്ത്യയുടെ ഉറ്റ സുഹൃത്താണെന്നും ഒബാമ ആവര്‍ത്തിച്ചു.
മൂന്നുദിവസത്തെ സന്ദര്‍ശനം അവസാനിപ്പിച്ച് ചൊവ്വാഴ്ച ഡല്‍ഹിയിലെ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മതസഹിഷ്ണുതയ്ക്ക് വേണ്ടിയുള്ള ഒബാമയുടെ വാക്കുകള്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ രണ്ടായിരത്തോളം വരുന്ന സദസ്സ് കൈയടിയോടെയാണ് സ്വീകരിച്ചത്. യുവാക്കള്‍ക്ക് പ്രാമുഖ്യമുള്ളതായിരുന്നു സദസ്സ്. സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ഘര്‍വാപസി' പോലുള്ള മതപരിവര്‍ത്തനപരിപാടികള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കെ ഒബാമയുടെ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായി.
ഭയമോ, വിവേചനമോ, പീഡനമോ ഇല്ലാതെതന്നെ ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാന്‍ ഇന്ത്യയുടെ ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 25-ാം അനുച്ഛേദത്തില്‍ ഈ അവകാശത്തെപ്പറ്റി പറയുന്നുണ്ട്. മതപരമായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയെന്നത് ഇന്ത്യക്കും അമേരിക്കയ്ക്കും പുറമെ, എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാറുകളുടെ ചുമതലയാണ്, പൗരന്‍മാരുടെയും-അദ്ദേഹം ഓര്‍മിപ്പിച്ചു.
വിശ്വാസത്തിനുവേണ്ടി നിലയുറപ്പിക്കുന്നുവെന്ന് പറയുന്നവരുടെ അസഹിഷ്ണുതയും ആക്രമണങ്ങളും ഭീകരതയും ലോകമൊട്ടാകെ നമ്മള്‍ കാണുന്നു. ഇത്തരം അക്രമങ്ങളുടെയും വിഭാഗീയതയുടെയും പേരില്‍ നമ്മെ വിഭജിക്കാനുള്ള നീക്കങ്ങളുമുണ്ട്. ഇക്കാര്യത്തില്‍ ജാഗരൂകരാവണം. മതം പെട്ടെന്നുള്ള പ്രചോദനത്തിന് വഴിമരുന്നാകാറുണ്ട്.
ഇന്ത്യയെയും അമേരിക്കയെയും യോജിച്ചു നിര്‍ത്തുന്നതിന് പിറകിലെ ശക്തി വൈവിധ്യമാണ്. ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ഇരുരാജ്യങ്ങളും ചെറുക്കണം. ഇന്ത്യയെപ്പോലെ വിശാലമായ, ഇത്രയേറെ വൈവിധ്യമുള്ള രാജ്യം ജനാധിപത്യത്തില്‍ ആവര്‍ത്തിച്ച് വിശ്വാസം പ്രഖ്യാപിക്കുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്ക് അത് മാതൃകയാണെന്നും ഒബാമ അഭിപ്രായപ്പെട്ടു.
'തൊലിയുടെ നിറത്തെക്കാളും വിശ്വസിക്കുന്ന ദൈവത്തെക്കാളുമുപരി പെരുമാറ്റത്തിലൂടെയും നടപടികളിലൂടെയും ഒരാളെ അളക്കണമെന്ന് ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ പറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ന്യൂനപക്ഷത്തില്‍ പെട്ടതാണ് ഞാന്‍. എനിക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, പലപ്പോഴും തൊലിനിറത്തിന്റെ പേരില്‍ തന്നെ വ്യത്യസ്തമായി കണ്ട അവസരങ്ങളും ഉണ്ടായിരുന്നു'- ഒബാമ ചൂണ്ടിക്കാട്ടി. താന്‍ മുസ്!ലിമാണെന്നും ക്രൈസ്തവനല്ലെന്നുമുള്ള പ്രചാരണവും അദ്ദേഹം എടുത്തുപറഞ്ഞു. 'എന്നെ അറിഞ്ഞുകൂടാത്തവര്‍പോലും എന്റെ വിശ്വാസത്തെ ചോദ്യംചെയ്തു. മറ്റൊരു മതത്തില്‍ വിശ്വസിക്കുന്നത് തെറ്റാണെന്ന തരത്തില്‍ പ്രചരിപ്പിച്ചു'- അദ്ദേഹം പറഞ്ഞു.
ഇന്ത്യയും അമേരിക്കയും സ്വാഭാവിക സുഹൃത്തുക്കള്‍ മാത്രമല്ലെന്ന് പറഞ്ഞ ഒബാമ, ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്താകാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. ലോകക്രമത്തില്‍ തങ്ങളുടെ പങ്ക് തീരുമാനിക്കാന്‍ ഇന്ത്യക്കുമാത്രമേ കഴിയൂ. എന്നാല്‍, ഇരു ജനാധിപത്യരാജ്യങ്ങളും ഒരുമിച്ചുനിന്നാല്‍ കൂടുതല്‍ തൊഴിലും അവസരങ്ങളും ജനങ്ങള്‍ക്ക് ലഭിക്കും. രാജ്യങ്ങള്‍ സുരക്ഷിതമാകുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഒബാമയും ഭാര്യ മിഷേലും സൗദി അറേബ്യയിലേക്ക് പോയി. ആഗ്രയിലെ താജ് മഹല്‍ സന്ദര്‍ശിക്കാനുള്ള പരിപാടി റദ്ദാക്കിയാണ് ഇരുവരും അന്തരിച്ച അബ്ദുള്ള രാജാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സൗദിയിലേക്ക് പോയത്.
കോണ്‍ഗ്രസ് ആയുധമാക്കി
ഒബാമയുടെ പ്രസംഗം കോണ്‍ഗ്രസ് ആയുധമാക്കി. തന്റെ 'സുഹൃത്തായ' ബരാക് ഒബാമയുടെ ഉപദേശം സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ചോദിച്ചു. ഇന്ത്യയിലെ പൗരന്മാരുടെ അവകാശത്തിന് വേണ്ടി സംസാരിച്ചതിന് ഒബാമയോട് നന്ദിയുണ്ട്. അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ച് 'ഘര്‍ വാപസി' പോലുള്ള പരിപാടികള്‍ നിര്‍ത്താന്‍ മോദി സംഘപരിവാറിനെയും മോഹന്‍ ഭാഗവതിനെയും ഉപദേശിക്കാന്‍ തയ്യാറാകുമോ?സിങ് ട്വിറ്ററില്‍ കുറിച്ചു.
കാര്യമില്ലെന്ന് ബി.ജെ.പി
പ്രധാനമന്ത്രി നരേന്ദ്ര മോദി ചിന്തിക്കുന്നതും ബരാക് ഒബാമ പറഞ്ഞതും ഒന്നുതന്നെയാണെന്ന് ബി.ജെ.പി. പ്രതികരിച്ചു. ഇന്ത്യയെ തുല്യപ്രാധാന്യത്തോടെ കാണുന്ന രാഷ്ട്രത്തലവനാണ് ഒബാമ. മതസ്വാതന്ത്ര്യം സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസ്താവനയെ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടതില്ലബി.ജെ.പി. നേതാവും ഊര്‍ജമന്ത്രിയുമായ പീയുഷ് ഗോയല്‍ പറഞ്ഞു.
കേരളത്തിലെ കായലുകള്‍ മനോഹരമെന്ന് ഒബാമ
ന്യൂഡല്‍ഹി: സിരിഫോര്‍ട്ടില്‍ നടത്തിയ പ്രസംഗത്തില്‍ കേരളത്തിലെ കായലുകള്‍ക്ക് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രശംസ. വരുംതലമുറയ്ക്കുവേണ്ടി പ്രകൃതിസൗന്ദര്യം സംരക്ഷിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോഴായിരുന്നു ഇത്. 'കേരളത്തിലെ കായലുകള്‍ മനോഹരമാണ്'ഒബാമ പറഞ്ഞു.(മാതൃഭൂമി )