ജെഹനാബാദ്: ബീഹാറിൽ ക്രിസ്ത്യൻ പ്രാർത്ഥനയ്ക്കിടെ ബജ്‌റംഗ് ദൾ പ്രവർത്തകരുടെ ആക്രമണം. പട്നയിൽ നിന്നും 55 കിലോമീറ്റർ അകലെയുള്ള ജെഹനാബാദ് പട്ടണത്തിലെ മാധവ് നഗറിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ഇവിടെ നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ മതപരിവർത്തനം നടക്കുന്നു എന്നാരോപിച്ചാണ് ആക്രമണം ഉണ്ടായത്. പാസ്റ്റർ കമലേഷ് എന്നയാൾ നടത്തിയ പ്രാർത്ഥനാ സമ്മേളനമാണ് ബജ്റംഗ് ദൾ പ്രവർത്തകർ അലങ്കോലമാക്കിയത്. അൻപതോളം പേരാണ് പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയത്. ഇവർ പ്രാർത്ഥനയ്ക്കെത്തിയവരെ മർദ്ദിക്കുകയും കസേരകളും സംഗീതോപകരണങ്ങളും തകർക്കുകയും ചെയ്യുകയായിരുന്നെന്ന് ജെഹനാബാദ് പൊലീസ് സൂപ്രണ്ട് അൻസൂയ രാൻസിംഗ് സാഹു പറഞ്ഞു.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ട് ബജ്‌റംഗ് ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് പ്രതികൾക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സാഹു വ്യക്തമാക്കി.
പ്രാർത്ഥന മുടക്കിയ ശേഷം ബജ്‌റംഗ് ദൾ പ്രവർത്തകർ പട്ടണത്തിലെ കാക്കോ മോർ വരെ പ്രകടനം നടത്തുകയും ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. പൊലീസ് എത്തിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
( Damaged musical instruments at the church, where a mob attacked a prayer meeting.)