പ്രവാസികളുടെ മാതാപിതാക്കള്‍ക്ക് ആശ്രിത വിസ നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചു. മാതാപിതാക്കളെ കൊണ്ടുവരാന്‍ ഇനി മുതല്‍ സന്ദര്‍ശക വിസ മാത്രമേ നല്‍കൂവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇഖാമ വിഭാഗം അറിയിച്ചു. രാജ്യത്തെ ജനസംഖ്യാനുപാതം ക്രമീകരിക്കാനായാണ് ഈ നടപടിയെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഷെയ്ഖ് മാസന്‍ അല്‍ ജരാഹ് അറിയിച്ചു. മാതാപിതാക്കളെ കൊണ്ടുവരുന്നതിനുള്ള ആശ്രിത വിസ നല്‍കുന്നതുകൊണ്ട് രാജ്യത്തിന് ഒരു ലാഭവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിസക്കും ആരോഗ്യ ഇന്‍ഷുറന്‍സിനുമായി അപേക്ഷകന്‍ 250 കുവൈത്ത് ദിനാര്‍ ചെലവഴിക്കുമ്പോള്‍ ആ വ്യക്തിയുടെ ആരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഏതാണ്ട് 15,000 ദിനാര്‍ ചെലവഴിക്കേണ്ടിവരുന്നു.
ഇക്കാരണത്താലാണ് മാതാപിതാക്കള്‍ക്കുള്ള ആശ്രിത വിസ അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സന്ദര്‍ശക, വാണിജ്യ വിസകള്‍ നല്‍കുന്നതിന് ഫീ ചുമത്തുന്നതും മന്ത്രാലയം പരിഗണിക്കുന്നുണ്ട്. നിരവധി കൃത്രിമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. മറ്റു ജിസിസി രാജ്യങ്ങള്‍ ഈടാക്കുന്നതിനു തുല്യമായ നിരക്കായിരിക്കും കുവൈത്തും ഈടാക്കുക. വര്‍ഷത്തില്‍ മൂന്നു മാസത്തേക്ക് സന്ദര്‍ശക വിസ സൗജന്യമായിരിക്കും.
അതു കഴിഞ്ഞുള്ള ഏതു സന്ദര്‍ശനത്തിനും ഫീസ് നല്‍കേണ്ടിവരും. അതേസമയം, ബീച്ചുകളിലും പാര്‍ക്കുകളിലും മാംസം ചുട്ടെടുക്കുന്നതു(ബാര്‍ബിക്യു)ള്‍പ്പെടെ മുനിസിപ്പില്‍ നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അനുവദിച്ച സ്ഥലത്തല്ലാതെ ബാര്‍ബിക്യു ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. നിലവില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും 300 ദിനാറാണ് പിഴ. എന്നാല്‍ പിഴ വേണ്ടത്ര ഫലം കാണാത്തതിനെതുടര്‍ന്നാണ് നിയമ ലംഘകരെ നാടുകടത്താന്‍ തീരുമാനിച്ചതെന്ന് മുനിസിപ്പല്‍ അധികൃതര്‍ വിശദീകരിച്ചു.(ദേശാഭിമാനി )