ആഗ്രയിലെ കൂട്ടമതംമാറ്റത്തിനെതിരെ രൂക്ഷ വിമര്‍ശമുയരുന്നതിനിടെ ക്രിസ്മസ് നാളില്‍ അലിഗഢില്‍ അതിലും വലിയ പരിവര്‍ത്തനച്ചടങ്ങിന് ആര്‍.എസ്.എസ്. ഒരുക്കം തുടങ്ങി. ക്രിസ്തുമതത്തില്‍നിന്ന് 4,000 പേരെയും ഇസ്ലാം മതത്തില്‍നിന്ന് ആയിരം പേരെയും ഹിന്ദുമതത്തിലേക്ക് സ്വീകരിക്കുമെന്നാണ് പ്രഖ്യാപനം. ക്രിസ്മസ് നാളില്‍ 'വീട്ടിലേക്കുള്ള മടക്കയാത്ര' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബി.ജെ.പിയുടെ തീപ്പൊരി എം.പി.യായ യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രഖ്യാപനം.
'ധീരരജപുത്രന്മാരുടെ നഗരമാണ് അലിഗഢ്. മുസ്ലിംകളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് അലിഗഢ് പരിപാടിക്കായി തിരഞ്ഞെടുത്തത്. ഹിന്ദുമതത്തിന്റെ ശക്തി തെളിയിക്കുകയെന്നതാണ് ക്രിസ്മസ് ദിനം തിരഞ്ഞെടുത്തതിന് പിന്നിലെ ലക്ഷ്യം' - ആര്‍.എസ്.എസ്. മേഖലാ പ്രചാരക് രാജേശ്വര്‍ സിങ് പറഞ്ഞു.
മതം മാറാന്‍ സന്നദ്ധരായ കുടുംബങ്ങളെ ഇതിനകം തിരഞ്ഞെടുത്തുകഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. അലിഗഢ്, ബുലന്ദ്ഷഹര്‍, ഹത്രാസ് എന്നീ പട്ടണങ്ങളിലെ ചേരിപ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ഇവരിലേറെയും. വാത്മീകി സമാജത്തില്‍പ്പെട്ടവരാണ് ക്രിസ്ത്യന്‍ കുടുംബങ്ങള്‍. ഠാക്കൂര്‍, ബ്രാഹ്മണ കുടുംബങ്ങളില്‍നിന്ന് നേരത്തെ മതംമാറിയവരാണ് മുസ്ലിം കുടുംബങ്ങള്‍-സിങ് പറഞ്ഞു.
ആര്യസമാജത്തില്‍ നിന്നുള്ള ഇരുപതോളം പുരോഹിതരായിരിക്കും ചടങ്ങിന് നേതൃത്വം കൊടുക്കുക. ഹിന്ദുമതം സ്വീകരിക്കുന്നവര്‍ക്ക് ദേവീദേവന്മാരുടെ ചിത്രങ്ങള്‍ സമ്മാനിക്കും. ആരാധനാരീതിയും ആചാരക്രമങ്ങളും വിശദീകരിക്കുന്ന ലഘുലേഖകളും സമ്മാനിക്കും. സമൂഹസദ്യയും നടത്തുന്നുണ്ട്.
ആഗ്ര കന്റോണ്‍മെന്റില്‍ കഴിഞ്ഞ ദിവസം ആര്‍.എസ്.എസ്, ബജ്രംഗ്ദള്‍ അനുബന്ധസംഘടനയായ ധര്‍മ ജാഗരണാണ് മതപരിവര്‍ത്തനച്ചടങ്ങ് സംഘടിപ്പിച്ചത്. 37 മുസ്ലിം കുടുംബങ്ങളില്‍നിന്നുള്ള 100 പേര്‍ ഹിന്ദുമതം സ്വീകരിച്ചതായി സംഘാടകര്‍ അവകാശപ്പെട്ടു. 25 വര്‍ഷം മുമ്പ് പശ്ചിമബംഗാളില്‍ നിന്നെത്തി ചേരിപ്രദേശങ്ങളില്‍ കഴിഞ്ഞിരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവുമെന്ന് ധര്‍മജാഗരണ്‍ നേതാവ് രാജേശ്വര്‍ സിങ് പറഞ്ഞു. അരമണിക്കൂറോളം നീണ്ട പൂജകള്‍ക്കുശേഷം നെറ്റിയില്‍ തിലകം ചാര്‍ത്തിയാണ് ഇവരെ ഹിന്ദുമതത്തിലേക്ക് സ്വീകരിച്ചത്.
എന്നാല്‍ ഹിന്ദുമതം സ്വീകരിച്ചവര്‍ക്ക് തങ്ങള്‍ മതം മാറാനുള്ള കാരണത്തെക്കുറിച്ച് ഏറെയൊന്നും വിശദീകരിക്കാനില്ല. ബംഗാളില്‍നിന്ന് തങ്ങളെ ഇവിടെയെത്തിച്ച ഇസ്മയില്‍ എന്ന കരാറുകാരന് മാത്രമേ, അതേക്കുറിച്ചറിയുകയുള്ളൂ എന്നാണ് ചിലര്‍ പറഞ്ഞത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനം നല്‍കിയാണ് തങ്ങളെ ചടങ്ങിനെത്തിച്ചതെന്നും മതംമാറ്റച്ചടങ്ങാണെന്ന് അറിഞ്ഞിരുന്നില്ലെന്നും മറ്റു ചിലര്‍ പ്രതികരിച്ചു. സംഭവം വെറും നാടകം മാത്രമാണെന്നാണ് ആഗ്രയിലെ മുസ്ലിം മതാചാര്യനായ അബ്ദുള്‍ ഖുദ്ദൂസ് റുമി പ്രതികരിച്ചത്.(മാതൃഭൂമി)