വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ ദേവാലയം മണ്ണെണ്ണയൊഴിച്ച് തീവെച്ച് നശിപ്പിച്ച നിലയില്‍. ലത്തീന്‍സഭയുടെ കീഴിലുള്ള സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചത്. പള്ളിയുടെ രണ്ടു നിലകളിലുമുള്ള ആരാധനാസാമഗ്രികളും ബെഞ്ചുകളും അള്‍ത്താരയും കത്തിനശിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ധരുമെത്തി പരിശോധന നടത്തി.
ഡല്‍ഹിയില്‍ ഏറ്റവുമധികം ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലങ്ങളിലൊന്നായ ദില്‍ഷാദ് ഗാര്‍ഡനില്‍ 2001-ലാണ് ഈ ദേവാലയം പണിതത്. സിറോ മലബാര്‍ സഭയിലെ വിശ്വാസികളുടെ ആരാധനയും ഇവിടെ നടക്കാറുണ്ട്. ഞായറാഴ്ച രാത്രി 11.30 വരെയും ഇവിടെ വിവിധപരിപാടികള്‍ നടന്നിരുന്നു. രാവിലെ ഏഴരയോടെയാണ് പള്ളിയില്‍ തീ കത്തുന്നതായി പോലീസിന് വിവരം ലഭിച്ചത്.
സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ തൊട്ടടുത്തുതന്നെയുള്ള ഓര്‍ത്തഡോക്‌സ് പള്ളിയിലെ കാവല്‍ക്കാരനാണ് പോലീസിനെ അറിയിച്ചതെന്ന് പറയുന്നു. സംഭവം ഷോട്ട് സര്‍ക്യൂട്ടാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമമെന്നും ഒന്നരക്കോടി രൂപയുടെയെങ്കിലും നഷ്ടം കണക്കാക്കുന്നുവെന്നും ഡല്‍ഹി അതിരൂപതാ ചാന്‍സലര്‍ ഫാ. മാത്യു കോയിക്കല്‍ പറഞ്ഞു. സംഭവം നിസ്സാരവത്കരിക്കാന്‍ പോലീസ് ശ്രമിച്ചുവെന്നാരോപിച്ച് വിശ്വാസികള്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി. ഫോറന്‍സിക് സംഘത്തെ അയയ്ക്കാമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ ജി.ടി.ബി ആസ്പത്രിക്ക് സമീപത്തേക്ക് സമരം മാറ്റി. വൈകിട്ട് നാലരയോടെയാണ് ഫോറന്‍സിക് സംഘമെത്തിയത്.
എം.പിമാരായ പി. കരുണാകരന്‍, എം.കെ. രാഘവന്‍, പി.കെ. ബിജു, ജോയ്‌സ് ജോര്‍ജ്, ജോസ് കെ.മാണി, ഇന്നസെന്റ് എന്നിവരും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ് രിവാള്‍, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അര്‍വിന്ദര്‍ സിങ് ലൗലി, ഹാറൂണ്‍ യൂസഫ് എം.എല്‍.എ, ബി.ജെ.പി ഡല്‍ഹി സംസ്ഥാനസമിതിയംഗം എഫ്. പ്രസന്നന്‍പിള്ള തുടങ്ങിയവരും സംഭവസ്ഥലം സന്ദര്‍ശിച്ചു. മുന്‍കേന്ദ്രമന്ത്രി കെ.വി തോമസ് സംഭവത്തെ അപലപിച്ചു.