ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നോക്കൂകൂലി എന്ന ഓമനപ്പേരില്‍ പണം ആവശ്യപ്പെടുന്നത് ശാപമായി തുടരുകയാണെന്ന് ഹൈക്കോടതി.
കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റി നിരോധന നിയമം) നിയമ പ്രകാരമുളള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനമാണ് നോക്കൂകൂലി ആവശ്യപ്പെടുകയെന്നത് എന്ന് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു. തൊഴിലാളി സംഘടനകള്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ തൃശ്ശൂര്‍ സ്വദേശി പോള്‍സണ്‍ സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം. ചെറുകിട വ്യവസായം സ്ഥാപിക്കാന്‍ യന്ത്രങ്ങള്‍ കൊണ്ടു വരുന്നതിനാണ് ഹര്‍ജിക്കാരന്‍ ശ്രമിച്ചത്. ക്രെയിന്‍ ഉപയോഗിച്ച് മാത്രം ഇറക്കാവുന്ന മെഷിനറിയായിട്ടും തൊഴിലാളി സംഘടനകള്‍ നോക്കൂകൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഹര്‍ജിക്കാരന്റെ ആക്ഷേപം. ഹര്‍ജി പരിഗണിക്കവേയാണ് നോക്കുകൂലിക്കെതിരെ അതിശക്തമായ ഭാഷയില്‍ കോടതി പ്രതികരിച്ചത്.
ഭീഷണിപ്പെടുത്തിയും സംഘടിതശക്തി കാട്ടിയും പണം വാങ്ങുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി തന്നെയാണ്. നോക്കുകൂലിയെന്നാല്‍ നോട്ടത്തിനുള്ള കൂലിയെന്നാണ്. കാവല്‍ക്കാരന്റെ പണിയെങ്കിലും ചെയ്താല്‍ പണമോ ഭക്ഷണമോ നല്‍കാം. അല്ലാതെ കൂലി ചോദിക്കുന്ന പ്രവണത സമൂഹത്തിന് ശാപമാണ്. ജോലിചെയ്യാന്‍ തയ്യാറായി നിരവധി ആളുകള്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഒരു ജോലിയും ചെയ്യാതെ കുറെ ആളുകള്‍ പണം വാങ്ങാന്‍ ശ്രമിക്കുന്നത്. നോക്കുകൂലി നിരോധിക്കണമെന്ന് കോടതി പല തവണ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മെഷിനറി ഇറക്കുന്നതിന് തടസ്സം ഉണ്ടാക്കിയിട്ടില്ലെന്നും പ്രവര്‍ത്തനാനുമതി ഇല്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് മറുപക്ഷത്തിന്റെ വാദം. ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സംഘടിത തൊഴിലാളികള്‍ ഉണ്ടാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലല്ല നിയമം നടപ്പാക്കുന്നത്. ആവശ്യമായ ഉപകരണങ്ങള്‍ സ്ഥാപിച്ച് ഇവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനു ശേഷമാണ് കമ്പനിക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുക. ഈ നടപടികള്‍ക്കായി ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ഈ കാരണത്താല്‍ തന്നെ തൊഴിലാളിസംഘടനകളുടെ വാദം അംഗീകരിക്കാനാവില്ലെന്നും ഇനിയും നോക്കുകൂലി ആവശ്യപ്പെട്ടാല്‍ പോലീസ് നിയമപ്രകാരം നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.