യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര( പതിനാറാം ഭാഗം)- ബെന്നി വര്‍ഗീസ്

Voice Of Desert 9 years ago comments
യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര( പതിനാറാം ഭാഗം)- ബെന്നി വര്‍ഗീസ്

ഞങ്ങളുടെ അടുത്ത യാത്ര ഹെബ്രോനിലേക്കായിരുന്നു. യെരുശലേമിന് തെക്ക് ‘വെസ്റ്റ് ബാങ്കില്‍’ സ്ഥിതിചെയ്യുന്ന ഒരു പലസ്തീന്‍ പട്ടണമാണ് ഹെബ്രോന്‍. സമുദ്ര നിരപ്പില്‍ നിന്നും 930 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിലേക്ക് യെരുശലേമില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമുണ്ട്. ഗാസ കഴിഞ്ഞാല്‍ പലസ്തീനിലെ ഏറ്റവും വലിയ പട്ടണമായിത് അറിയപ്പെടുന്നു. ഹെബ്രോനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പലസ്തീന്‍ നേരിട്ട് ഭരണം നടത്തുന്ന H1 എന്നറിയപ്പെടുന്ന ഭാഗവും യിസ്രായേല്‍ ഭരണം നടത്തുന്ന H2 എന്ന ഭാഗവും. 80 ശതമാനം വരുന്ന പലസ്തീനികളും 20 ശതമാനത്തോളം യെഹൂദന്മാരും ഇവിടെ ഈ രണ്ട് ഭാഗങ്ങളിലായി താമസിക്കുന്നു. ഗോത്ര പിതാക്കന്മാരുടെ കല്ലറകള്‍ സ്ഥിതിചെയ്യുന്ന ‘മക്ബേല’ ഗുഹ ഹെബ്രോനില്‍  ആയതിനാല്‍ യെഹൂദന്മാരെ സംബന്ധിച്ചിടത്തോളം ഹെബ്രോന്‍ അവര്‍ക്ക് പുണ്യ ഭൂമിയാണ്‌. ‘ഗോത്ര പിതാക്കന്മാരുടെ പട്ടണം’ (City of the Patriarchs) എന്നും ഹെബ്രോനെ വിളിച്ചുവരുന്നു. ഹെബ്രോന്‍റെ പഴയ പേര് കിര്‍യ്യത്ത്-അര്‍ബ്ബാ എന്നായിരുന്നു.(യോശുവ 14:15)

മക്ബേല ഗുഹ

കച്ചവടത്തിനും ഹെബ്രോന്‍ പ്രസിദ്ധമാണ്. ധാരാളം മാര്‍ബിള്‍ ഖനികള്‍ ഇവിടെയുണ്ട്. കൂടാതെ മുന്തിരി, അത്തി, ചുണ്ണാമ്പ്കല്ല്‌, മണ്‍പാത്ര നിര്‍മ്മാണം, ഗ്ലാസ്‌ ഉല്‍പ്പന്നങ്ങളും അവ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്കുമെല്ലാം പ്രസിദ്ധമാണ് ഹെബ്രോന്‍. യിസ്രായേലിലെ പ്രധാന പാല്‍ വിതരണ കമ്പനിയും ഇവിടെയാണ്. ഹെബ്രോനിലേക്കുള്ള യാത്രയില്‍ കണ്ണിന് ഇമ്പം നല്‍കുന്ന കാഴ്ച്ചയാണ് റോഡിനിരുവശവും കാണുന്ന മുന്തിരിത്തോപ്പുകള്‍. കൂടാതെ ഓറഞ്ചും, അത്തിപ്പഴത്തോട്ടങ്ങളും ധാരാളം.! ഹെബ്രോനിലെ മുന്തിരി വളരെ പ്രസിദ്ധമാണെന്ന് ഗൈഡ് ഹാനി പറഞ്ഞു.

ഹെബ്രോനിലെ പട്ടാള സുരക്ഷ.

ഹെബ്രോനിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം അവിടുത്തെ പട്ടാള സാന്നിദ്ധ്യമാണ്. റോഡിലും, വീടുകള്‍ക്ക് മുന്നിലും, ജംഗ്ഷനുകളിലും എവിടെ നോക്കിയാലും തോക്കുധാരികളായ പട്ടാളക്കാരെ കാണാം. ഇവിടെ സന്ദര്‍ശിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. മുന്‍കൂട്ടി അനുമതി വാങ്ങിയാലും, ഏത് സമയത്തും പട്ടാളക്കാര്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ അധികാരമുണ്ട്‌. തലേദിവസം ഞങ്ങള്‍ പ്രത്യേകം ഈ വിഷയത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. നേരത്തെ അനുമതി വാങ്ങിയിരുന്നെങ്കിലും, ചെക്ക് പോസ്റ്റുകളില്‍ പരിശോധിച്ച് അവര്‍ക്ക് തൃപ്തികരമെങ്കില്‍ മാത്രമേ  അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഞങ്ങള്‍ ആദ്യത്തെ ചെക്ക് പോസ്റ്റില്‍ എത്തി. ചെക്ക് പോസ്റ്റില്‍ നിന്ന പട്ടാളക്കാരന്‍, ഏത് രാജ്യക്കാരാണ് സഞ്ചാരികള്‍ എന്ന് ഡ്രൈവറോട് എബ്രായ ഭാഷയില്‍ ചോദിച്ചു. “ഹോദ്ധീം” എന്നയാള്‍ പറയുന്നത് കേട്ടു. ഇന്ത്യക്കാരെ ഇവര്‍ “ഹോദ്ധീം” എന്നാണ് വിളിക്കുന്നത്‌. ഗൈഡിനോടവര്‍ പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടു. ഒരുനിമിഷം എല്ലാവരും ഭയപ്പെട്ടു. യാത്ര നിഷേധിക്കും എന്ന്‍ പലരും കരുതി. ഗൈഡിന്‍റെ ഐഡന്റിറ്റി കാര്‍ഡ് വാങ്ങി നോക്കിയിട്ട്, ആര്‍ക്കോ ഫോണില്‍ വിളിച്ച് എന്തൊക്കയോ സംസാരിക്കുന്നുണ്ടായിരുന്നു. ബസ്സിനുള്ളില്‍ നിന്നും പ്രാര്‍ത്ഥനയുടെ ശബ്ദം ഉയര്‍ന്നുതുടങ്ങിയിരുന്നു. പട്ടാളക്കാരന്‍റെ മനസ്സ് മാറ്റണേ എന്ന് എല്ലാവരും പ്രാര്‍ത്ഥിച്ചു. പ്രതിസന്ധി വരുമ്പോള്‍ ദൈവത്തെ അന്വഷിക്കുന്ന മലയാളി വിശ്വാസിയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു..! ഹാനിയുടെ ഐഡന്റിറ്റി കാര്‍ഡ് അവിടെ വാങ്ങി വച്ച്, പോകുവാനുള്ള അനുമതി തന്നു. ഏകദേശം ഒരഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ അടുത്ത ചെക്ക്പോസ്റ്റ് എത്തി. അവിടെയും ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഒരു പട്ടാളക്കാരന്‍ ബസ്സിനുള്ളിലേക്ക്‌ പ്രവേശിച്ച് ആദ്യത്തേ സീറ്റിലിരുന്ന എന്നോട് പാസ്സ്പ്പോര്‍ട്ട് ആവശ്യപ്പെട്ടു. പാസ്സ്പ്പോര്‍ട്ട് വാങ്ങിനോക്കിയിട്ട് “ഇന്ത്യന്‍” എന്ന് പറഞ്ഞുകൊണ്ട് എന്‍റെ മുഖത്തേക്ക് നോക്കി. “അതെ” എന്ന് ഞാന്‍ തലയാട്ടി. പാസ്സ്പ്പോര്‍ട്ട് തിരികെ നല്‍കി അദ്ദേഹം ബസ്സിന്‍റെ ഉള്ളിലൂടെ നടന്ന് എല്ലാവരേയും ശ്രദ്ധിച്ച് നോക്കി ബസ്സിന്‍റെ പുറകിലത്തെ വാതിലിലൂടെ പുറത്തേക്കിറങ്ങി. എല്ലാവരേയും ഒരു സംശയ കണ്ണിലൂടെയാണവര്‍ നോക്കുന്നത്. മറ്റൊരു പട്ടാളക്കാരന്‍ ഗയിറ്റ്‌ തുറന്നുകൊണ്ട് പോകുവാനുള്ള അനുമതി തന്നു. ഇനി മക്ബേല ഗുഹയുടെ പ്രവേശന കവാടത്തില്‍ ഒരു പരിശോധന കൂടി ബാക്കിയുണ്ട്.

എന്നും പ്രശ്നബാധിത പ്രദേശമാണ് ഹെബ്രോന്‍. പലസ്തീന്‍ ജനത യിസ്രായേലി പട്ടാളത്തെ ആക്രമിക്കുകയും ആക്രമിച്ചവരെ പട്ടാളക്കാര്‍ തിരിച്ച് വെടിവച്ച് കൊല്ലുകയും ചെയ്യുന്നത് നിത്യ സംഭവമാണ്. ഈ കാരണങ്ങളാലാണ് ഇത്ര വലിയ സുരക്ഷ ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രവേശന കവാടത്തില്‍ ഞങ്ങളെത്തി. അവിടെയും ചോദ്യങ്ങളും പരിശോധനകളും തുടര്‍ന്നു. ഒടുവിലായി ബസ്സ് പാര്‍ക്ക് ചെയ്ത് യാത്രക്കാര്‍ക്ക് അകത്തേക്ക് പോകുവാനുള്ള അനുമതി ലഭിച്ചു. കുറച്ച് ദൂരം നടന്നു വേണം ഗുഹയുടെ അടുത്തെത്താന്‍. അവിടെ ഗുഹയിലേക്കുള്ള പ്രവേശന കവാടത്തില്‍ ധാരാളം പട്ടാളക്കാര്‍ തോക്കുമേന്തി നില്‍ക്കുന്നു. മെറ്റല്‍ ഡിക്ക്റ്റട്ടറില്‍ കൂടി കയറി അപ്പുറം കടക്കണം. എന്നാല്‍ ഹാനിക്ക്   പ്രവേശനാനുമതി നിഷേധിച്ചു. ഞാന്‍ മറ്റുള്ളവരുമായി അകത്തേക്ക് കയറി.

      അബ്രഹാമിന്‍റെ സ്മാരക കുടീരം 

മക്ബേല ഗുഹ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജോസഫിനെയും മറ്റും അടക്കം ചെയ്തിരിക്കുന്ന ഭാഗങ്ങള്‍ പലസ്തീന്‍റെ അധീനതയിലാണ്. അവിടെക്ക്  പ്രവേശിക്കാനുള്ള കവാടം മറ്റൊരു ഭാഗത്താണ്. നമ്മള്‍ പ്രവേശിച്ചിരിക്കുന്നത് യിസ്രായേലിന്‍റെ കൈവശമുള്ള മക്ബേല ഗുഹയിലാണ്. അബ്രഹാം, സാറ, യിസഹാക്ക്, യാക്കോബ്, റിബേക്ക, ലേയ എന്നിവരെ അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്. കൂടാതെ രഹേല്‍് ഒഴിച്ച് മറ്റനേകം പൂര്‍വ്വികരെയും ഇവിടെ അടക്കം ചെയ്തതായി വിശ്വസിക്കപ്പെടുന്നു. റഹേലിനെ അടക്കം ചെയ്തിരിക്കുന്നത് ബേതലഹേമിനടുത്താണ്. ധാരാളം യെഹൂദന്മാര്‍ ഈ കല്ലറകളുടെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതും തോറ വായിക്കുന്നതും കാണാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും  കല്ലറ കാണുവാന്‍ പ്രത്യേകം സ്ഥലങ്ങളാണ്. പലസ്തീന്‍റെ കൈവശമുള്ള ഗുഹയുടെ ഭാഗങ്ങള്‍ വലിയ ഗേറ്റ് വച്ച് മറച്ചിരിക്കുന്നതും കണ്ടു. പല രാജ്യങ്ങളില്‍ നിന്നുമുള്ള ധാരാളം സന്ദര്‍ശകര്‍ ഇവിടെ വരുന്നുണ്ടെങ്കിലും, എല്ലാ ബോര്‍ഡുകളും എബ്രായ ഭാഷയിലാണെന്നുള്ളത് ശ്രദ്ധേയമാണ്. അവരുടെ ഭാഷയോടുള്ള കടുത്ത സ്നേഹം കൊണ്ടാണോ അതോ, ഞങ്ങളല്ലാതെ മറ്റാരും ഇതൊന്നും വായിക്കണ്ട എന്ന അഹങ്കാരമാണോ ഇതിനു പുറകിലെന്നറിയില്ല.

അബ്രഹാം സാറയെ അടക്കം ചെയ്യുന്നതിവേണ്ടി ഹിത്യനായ സോഹരിന്‍റെ മകനായ എഫ്രാന്‍റെ നിലത്തിന്‍റെ അറ്റത്ത് ‘മക്ബേല’ എന്ന ഗുഹ  വിലക്കുവാങ്ങി (ഉല്‍പ്പത്തി 23:9) 1969 –1970 കാലഘട്ടത്തില്‍ പുരാവസ്തു ശാസ്ത്രഞ്ജനായ ഡോ.സീവ് യേവിന്‍ നടത്തിയ ഭൂമി ഖനനത്തില്‍ 3700-3800 വര്‍ഷം പഴക്കം ചെന്ന റോമാ കാലഘട്ടത്തിലെ ഒരു കുളവും അതിനു താഴെ ഒരു കല്ലറയും കണ്ടെത്തുകയുണ്ടായി. കൂടാതെ ഈ പ്രദേശത്തെ പട്ടണ മതിലിന്‍റെ അവശിഷ്ടങ്ങളും ഈ ഉത്ഖനനത്തിലൂടെ ലഭിക്കുകയുണ്ടായി. ഭൂമിശാസ്ത്ര പരമായും (Geographical), സ്ഥലവര്‍ണ്ണനകളില്‍ നിന്നും (Topographical), പുരാവസ്തു കണ്ടെത്തുലുകളുടെയും (Archaeological findings) വെളിച്ചത്തില്‍ വേദപുസ്തക ചരിത്രത്തിലെ ‘മക്ബേല’ ഗുഹ സ്ഥിതിചെയ്തിരുന്നത്  ഈ സ്ഥലത്തു തന്നെയാണെന്ന് സ്ഥിരീകരിക്കാം.

 

മക്ബേല ഗുഹയുടെ മുകളില്‍ പണുതിരിക്കുന്ന കെട്ടിടവും, താഴെ കല്ലറകളുടെ രൂപരേഖയും. പുറമേ നിന്നുള്ള കല്ലറകളുടെ ദ്രിശ്യമാണ് (ഒന്നാമത്തെ ചിത്രം )

യാക്കോബിന്‍റെ കല്ലറയും, വിവാഹദിവസം കല്ലറയില്‍ വന്ന് പ്രാര്‍ത്ഥിക്കുന്ന വധുവും.

ഇപ്പോള്‍ കാണുന്ന ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് ഗോത്ര പിതാക്കന്മാരുടെ കല്ലറകള്‍ക്ക് മുകളിലാണ്. നാം കയറിച്ചെല്ലുന്നതിന്‍റെ വലത്തുവശത്തു കാണുന്നത് അബ്രഹാമിന്‍റെയും സാറയുടെയും കല്ലറകള്‍ക്ക് മുകളില്‍ പണിതിരിക്കുന്ന പ്രാര്‍ത്ഥനാ സ്ഥലമാണ്‌. ഇടതുവശത്തായി കാണുന്നത് യാക്കോബിന്‍റെയും ലേയയുടെയും പേരിലുള്ളതും. ആദമിനെയും ഹവ്വയെയും അടക്കം ചെയ്തതും ഈ ഗുഹയിലാണെന്ന് യെഹൂദന്മാര്‍ വിശ്വസിക്കുന്നു.

ജോസഫിന്‍റെ കല്ലറ സ്ഥിതിചെയ്യുന്ന കെട്ടിടം

 യെഹൂദന്മാരെ സംബന്ധിച്ചിടത്തോളം പിതാക്കന്മാരുടെ കല്ലറകള്‍ സ്ഥിതിചെയ്യുന്ന ‘മക്ബേല’ അവരുടെ പ്രധാനപ്പെട്ട ആരാധനാ സ്ഥലമാണ്‌. വിവാഹ ദിവസം വധൂവരന്മാര്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നതും പതിവാണ്. 1967 –ല്‍ നടന്ന 6 ദിവസ യുദ്ധത്തോടെയാണ് ഈ സ്ഥലം (ഏകദേശം 700 വര്‍ഷങ്ങള്‍ക്കുശേഷം) മുസ്ലീങ്ങളില്‍ നിന്നും ഇവര്‍ക്ക് കൈവശപ്പെടുത്താനായത്. ‘ഇബ്രാഹിം മോസ്ക്ക്’ ആയി എഴ് നൂറ്റാണ്ടുകള്‍ ജോര്‍ദാന്‍റെ ഭരണത്തിന്‍കീഴില്‍ അറബികള്‍ ഉപയോഗിച്ചു വന്നിരുന്ന ‘മക്ബേല’ ഗുഹയ്ക്കുവേണ്ടിയുള്ള തര്‍ക്കം ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

 

ഹെബ്രോന്‍റെ ഭൂപടം

ശൌല്‍ രാജാവിന്‍റെ മരണശേഷം, ദാവീദിനെ യെഹൂദാ ഗൃഹത്തിന് രാജാവായി അഭിഷേകം ചെയ്തത് ഹെബ്രോനില്‍ വച്ചായിരുന്നു. (2.ശമു 2:4)

മക്ബേല ഗുഹയില്‍ നിന്നും പുറത്ത് കടന്ന ഞങ്ങള്‍,ബസ്സ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു. ഭിക്ഷ യാചിച്ചുകൊണ്ട് ചില പലസ്തീന്‍ കുട്ടികള്‍ ഞങ്ങളെ പിന്തുടര്‍ന്നത് വേദനയോടെ ഓര്‍ക്കുന്നു. പട്ടിണിയും അരാജകത്വംവും ഒരു ശാപം പോലെ ഇവരെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹാനി അറബിയില്‍ എന്തൊക്കയോ പറഞ്ഞ് അവരെ സമാധാനിപ്പിച്ച് വിട്ടു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരുപാട് കുട്ടികളെ അവിടെ കണ്ടു. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരും വീടില്ലാത്തവരും ഒക്കെ ഈ കൂട്ടത്തില്‍ കണ്ടേക്കാം. ഇസ്രായേല്‍ പട്ടാളക്കാരുടെ തോക്കിനിരയാവാന്‍ വിധിക്കപ്പെട്ടവരും ഈ പാവം കുട്ടികളുടെ കൂട്ടത്തിലുണ്ടാകാം. ഉച്ച ഭക്ഷണത്തിന് മുന്‍പ് ഒരു സന്ദര്‍ശന സ്ഥലം കൂടിയുണ്ടെന്ന് ഗൈഡ് ഓര്‍മ്മിപ്പിച്ചു. ഹെബ്രോന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളില്‍ ഒന്നായിരുന്നുവെന്ന് മിക്കവരും അഭിപ്രായപ്പെട്ടു. (തുടരും)

Click to read previous: Part 1Part 2Part 3Part 4Part 5Part 6Part 7Part 8Part 9Part ​10, Part 11.part 12,part 13,part14,part 15

 

 

 

 

 

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,810

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 471578 Website Designed and Developed by: CreaveLabs