തണുപ്പ്... ഡോ.എബി പി .മാത്യു

Voice Of Desert 10 years ago comments
തണുപ്പ്... ഡോ.എബി പി .മാത്യു

(ബീഹാര്‍ ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം പിടിമുറിക്കിയിരിക്കുകയാണ്. രാത്രികാലത്തും അതിരാവിലെയും കൊടും തണുപ്പില്‍ പുറത്ത് ക‍ഴിയുന്നവരുടെ അവസ്ഥയാണ് പരിതാപകരം. വ‍ഴിയരികില്‍ അന്തിയുറങ്ങുന്നവര്‍ തണുപ്പിനെ അതിജീവിക്കാന്‍ പാടുപെടുകയാണ്. പകല്‍സമയങ്ങളില്‍ ഏറ്റവും കൂടുതലുള്ള താപനില 14 ഡിഗ്രി സെല്‍ഷ്യസാണ്. രാത്രിയാകുമ്പോ‍ഴേക്കും 4 മുതല്‍ 6 വരെയായിരിക്കും താപനില. പിഞ്ചുകുട്ടികളുള്‍പ്പടെയുള്ളവര്‍ തീകൂട്ടിയും ആരെങ്കിലും കൊടുത്ത കമ്പിളിയുമൊക്കെയായി നേരം വെളുപ്പിക്കും. തെരുവോരങ്ങളില്‍ ക‍ഴിയുന്നവര്‍ക്ക് തണുപ്പുകാലം ദുരിതകാലമാണ് കൊടും തണുപ്പില്‍ ഉത്തരേന്ത്യ വിറയ്ക്കുമ്പോള്‍ ബീഹാര്‍ മിഷനറി ഡോ.എബി പി .മാത്യു വായനക്കാരുടെ അടിയന്തര ശ്രദ്ധ ക്ഷണിക്കുന്നു)

 

കഴിഞ്ഞ വര്‍ഷവും (2013-ല്‍) അനു അതു പറഞ്ഞിരുന്നുവെങ്കിലും അന്നു ചെയ്യുവാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി ഞങ്ങള്‍ ഇറങ്ങി. കൈവശം ഉണ്ടായിരുന്ന കമ്പിളികള്‍ എടുത്തു. അതിന്റെ എണ്ണം വളരെ കുറവായിരുന്നു. എങ്കിലും യാത്രയ്ക്കിടെ ടെലിഫോണ്‍ ചെയ്ത സുഹ്യത്തിനോട് പറഞ്ഞു ‘അണ്ണാറക്കണ്ണനും തന്നാലായത്’ ചെയ്യാമല്ലോ. കൂടെയുണ്ടാ യിരുന്ന പാസ്റ്റര്‍ ഡെന്നിയെ പൂര്‍ണ്ണിയ്ക്കുള്ള ബസ്സില്‍ കയറ്റി, നാട്ടില്‍ നിന്ന്‍ അയച്ചു തന്നിരുന്ന തുണികളുടെ കെട്ടും വണ്ടിയില്‍ വെച്ചു കൊടുത്തു.പൂര്‍ണ്ണിയിലെ പാവങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. നല്ല തണുപ്പാണ്. ജാക്കറ്റ് ഉള്‍പ്പെടെ നാലു പെയര്‍ വസ്ത്രം ധരിച്ചിട്ടും തണുപ്പ്...! അപ്പോഴാണ്‌ ഇതാ ഗാന്ധി മൈദാനോടു ചേര്‍ന്ന് തുറന്ന ആകാശത്തിന്‍ കീഴില്‍ ഇതാ കിടക്കുന്നു ഒരു കൂട്ട൦..! അവര്‍ കണ്ണടച്ച് കിടക്കുകയാണ്; ഉറങ്ങാന്‍ ശ്രമിക്കുകയാണ്; മരം കോച്ചുന്ന ഈ തണുപ്പില്‍ ,ഒരു തണുപ്പില്‍ നിന്നും രക്ഷിക്കുവാന്‍ ഒരു കമ്പിളി പുതപ്പില്ലാതെ ഈ കിടപ്പ് കിടക്കുന്നതിനു തന്നെ ഇവര്‍ക്ക് കൊടുക്കണം സഹനത്തിനുള്ള പാരിതോഷികം. ഞങ്ങള്‍ ഒരു കൂട്ടത്തിനെ തട്ടി വിളിച്ചു. ഒരു പുതപ്പിനടിയില്‍ കിടന്ന മൂന്നുപേര്‍. ഒരാള്‍ക്ക് പോലും തികയാത്ത പുതപ്പിനടിയില്‍ മൂന്നുപേര്‍. ആരുടെയോ വിളി പ്രതീക്ഷിച്ചിരുന്നെന്നവണ്ണം ഒരു സ്ത്രീ ആ പുതപ്പിനടിയില്‍ നിന്നും വേഗം പുറത്തേക്ക് വന്നു ‘സാര്‍ ദീജിയെ സാര്‍, ബഹുത് ടണ്ടാ ഹേ സാര്‍’ ( സാറേ തരണേ, വലിയ തണുപ്പാണ് സാറേ). അനുവിന്റെ കയ്യിലിരുന്ന പുതപ്പ് അവര്‍ കണ്ടു. ആ സമയം അവര്‍ക്ക് ഞങ്ങള്‍ മാലാഖമാര്‍ തന്നെയായിരുന്നിരിക്കണം. അതിനപ്പുറത്ത് ഇതാ അതിലും ദാരുണമായ ദ്യശ്യ൦. ഈ തണുപ്പത്ത് ആ കുട്ടിയും 8 ഡിഗ്രി തണുപ്പും തമ്മിലുള്ള വിടവ് കനം കുറഞ്ഞ അവളുടെ പഴയ ഉടുപ്പും, അവള്‍ പുതച്ച ഒരു കൊതുകു വലയും മാത്രം. അവള്‍ക്കെന്റെ മകള്‍ ഡബോരയുടെ പ്രായം വരും. ഈ തണുപ്പത്ത് ഒരു  കൊതുകു വലയാണവളുടെ പുതപ്പ്. അവള്‍ക്കും നല്‍കി ഒരെണ്ണം. ആ കൂട്ടത്തിനു കമ്പിളി നല്‍കുമ്പോള്‍ ഉറങ്ങുവാന്‍ സമയമായിട്ടില്ലാത്തവര്‍ ഓടി വന്നു. ഉറങ്ങുന്നവര്‍ക്ക് മാത്രമാണ് പുതപ്പ്; അവര്‍ അത്യാവശ്യക്കാരാണെന്നതിന് മറ്റൊരു സാക്ഷിപത്രത്തിന്റെ ആവശ്യമില്ലല്ലോ.

          കമ്പിളി തീര്ന്നപ്പോള്‍ റയില്‍വേ സ്റ്റെഷനടുത്ത് വഴിയരികെ കമ്പിളി വില്‍ക്കുന്നവരോട് കാര്യം പറഞ്ഞപ്പോള്‍ വിലക്കുറവില്‍ അവര്‍ കമ്പിളി തന്നു.ഒരാള്‍ക്ക് നേരെ കിടക്കുവാന്‍ കഴിയാത്ത സ്ഥലത്ത്, രണ്ട് റോഡുകളുടെ മദ്ധ്യത്തിലുള്ള സ്ഥലത്ത് എന്തോ ഒന്നു കിടക്കുന്നു..!പഴന്തുണിക്കെട്ടാണോ? അടുത്ത് ചെന്നു, പഴന്തുണിക്കുള്ളില്‍ ഒരു സ്ത്രീയാണ്.കമ്പിളിയുടെ കാര്യം അറിയിച്ച് ഉണര്‍ത്താം എന്നു കരുതി; ‘വേണ്ട, കമ്പിളി വേണ്ട’ അവരുടെ പുറത്തേക്കിട്ട് പുതപ്പിക്കുവാന്‍ ശ്രമിച്ച കമ്പിളി അവര്‍ താഴേക്ക് തള്ളി മാറ്റുവാന്‍ ശ്രമിച്ചു. എനിക്ക് കമ്പിളി വേണ്ട, ഉപദ്രവിക്കരുത് എന്ന് പറയുന്നത് പോലെ. ഇതിനു മുന്പ് ആരെങ്കിലും  കമ്പിളി നല്‍കാം ശരീരം നല്‍കാമോ എന്ന്‍ ചോദിച്ചു കാണും. കുറച്ചു സമയം ഞങ്ങള്‍ ആ  കമ്പിളിക്ക് കാവല്‍ നിന്നു. അത് തട്ടിക്കൊണ്ടു പോകാനും കാണുമല്ലോ മിടുക്കന്‍മാര്‍. മെല്ലെ ആ സ്ത്രീ കമ്പിളി പുതപ്പ് ശരീരത്തിലേക്ക് വലിച്ചിട്ടു; ഉപദ്രവിക്കുവാനല്ല എന്ന് മനസ്സിലായിയെന്ന്‍ തോന്നുന്നു. പഞ്ചനക്ഷത്ര ഹോട്ടലിനു മുന്‍പില്‍ ഇതാ മറ്റൊരു കൂട്ട൦.ഒരു വല്യപ്പന്‍ പ്ലാസ്റ്റികോ മറ്റോ കത്തിച്ച് ആ വിഷവും ശ്വസിച്ച് തീ കായുന്നു. അയാള്‍ നന്നായി വിറയ്ക്കുന്നുണ്ട്; ഒരു പുതപ്പുമില്ല. ഞങ്ങള്‍ ക്യത്യ സമയത്തെത്തി. ആ പ്ലാസ്റ്റിക് അഞ്ച് നിമിഷത്തിനുള്ളില്‍ കത്തിത്തീരും, രാത്രി 9 മണി കഴിഞ്ഞിട്ടേയുള്ളൂ. രാത്രി മുഴുവന്‍ നീളുന്ന കൊടും തണുപ്പ്, ഒരു പുതപ്പില്ലാതെ, ഈ വ്യദ്ധന്‍.... നമുക്ക് ഉച്ചത്തില്‍ ദൈവത്തെ സ്തുതിക്കാം. .!നമുക്കെല്ലാം ഉണ്ടല്ലോ. ആ  ദൈവത്തെ ഒന്ന്‍ സുക്ഷിച്ചു നോക്കണമെന്നു മാത്രം. ഏത് ദൈവമാണെന്നറിയുവാന്‍. ‘ദൈവം’ നല്‍കിയ പണം കൊണ്ട് ‘കൂടാരമായ’ ഭൌമഭവനം ഉണ്ടാക്കിയ ‘എളിയ’ വിശ്വാസിയുടെ ഭവനത്തിന്റെ വിനീതമായ പ്രതിഷ്ഠയ്ക്ക് മാത്രം ചിലവായത് 25 ലക്ഷം രൂപയാണെന്ന് അദ്ദേഹത്തിന്റെയും എന്റെയും പരിചയക്കാരന്‍ പറഞ്ഞറിഞ്ഞു, ഈ ‘ദൈവത്തെ’ എത്ര സ്തുതിച്ചാല്‍ മതിയാകും! കമ്പിളിയുമായി അടുത്തെത്തിയപ്പോള്‍ ഒരു സ്ത്രീ അതു തട്ടിപ്പറിച്ചു. ഇന്നു വരെ അടിയും ചീത്തയും ചൂഷണവുമല്ലാതെ ഒന്നും ആരും ആ സ്ത്രീക്ക് സൌജന്യമായി നല്‍കിയുട്ടാണ്ടാവില്ല.

തിരികെ വരുമ്പോള്‍ ചിന്തിച്ചു,പട്നാ പട്ടണത്തില്‍ തണുപ്പത്ത് കമ്പിളി പുതപ്പില്ലാതെ ആരും ഉണ്ടാകരുത്. ഇത്തരക്കാര്‍ക്ക് വേണ്ടി ഒരു ആശ്രയസ്ഥാനം, കരുണാഭവനം(Compassion Home) ഉണ്ടാകണം. 12 കോടി ജനങ്ങള്‍ താമസിക്കുന്ന ബീഹാറില്‍ അത്തരം ഒരു സ്ഥലം പോലും കാണില്ല. നമ്മളൊക്കെ എന്താണ് ചെയ്യേണ്ടതെന്ന്‍ നന്നായി ചിന്തിക്കുന്നത് കൊള്ളാം. (Email: abynewbihar@gmail.com)   


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,846

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 471952 Website Designed and Developed by: CreaveLabs