യേശുവിന്‍റ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര - (പതിനൊന്നാം ഭാഗം) ബെന്നി വര്‍ഗീസ്

Voice Of Desert 10 years ago comments
യേശുവിന്‍റ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര - (പതിനൊന്നാം ഭാഗം) ബെന്നി വര്‍ഗീസ്

വളരെ ജനത്തിരക്കുള്ള വഴിയിലൂടെ നടന്ന് ഞങ്ങള്‍ വിലാപ മതിലിന്റെ അകത്തേക്ക് പ്രവേശിക്കുവാനുള്ള കവാടത്തിന്റെ അടുത്തെത്തി. പ്രവേശന കവാടത്തില്‍ മെറ്റല്‍ ഡിക്ടട്ടര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന സെക്യൂരിറ്റി പരിശോധനയാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക കവാടമാണ്. വിലാപ മതിലിന്റെ അടുത്ത് പോകണമെങ്കില്‍ പുര്‍ഷന്മാര്‍ തൊപ്പി ധരിക്കണം. സന്ദര്‍ശകര്‍ക്ക് ധരിക്കുവനായി അവിടെ ഒരു സ്ഥലത്ത് വെളുത്ത തൊപ്പികള്‍ വെച്ചിട്ടുണ്ട്. സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍് എടുത്ത തൊപ്പികള്‍ അവിടെ തിരിച്ച് വയ്ക്കുണം. എന്നാല്‍ ചില മലയാളി സന്ദര്‍ശകര്‍ തൊപ്പി പോക്കറ്റില്‍ തിരുകി നടന്നു പോകുന്നതും കണ്ടു. സ്ത്രീകളുടെ സന്ദര്‍ശന സ്ഥലം മതിലിന്റെ വലത്തേ അറ്റത്താണ്. വിലാപ മതിലുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ നല്‍കിയതിനു ശേഷം സ്ത്രീകളും പുരുഷന്മാരും രണ്ടായി പിരിഞ്ഞ് മതിലിനടുത്തേക്ക് നീങ്ങി.

യെഹൂദന്മാരെ സംബന്ധിച്ചിടത്തോളം വിലാപ മതില്‍ (Wailing Wall or Western Wall) അവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ സ്ഥലമാണ്. യേശുവിന്റെ കാലത്തുണ്ടായിരുന്ന യെരുശലേം ദേവാലയത്തിന്റെ പടിഞ്ഞാറുവശത്തെ ചുറ്റുമതിലിന്റെ അവശേഷിക്കുന്ന ഭാഗമാണ് ഈ വിലാപ മതില്‍. അതുകൊണ്ട് പടിഞ്ഞാറെ മതില്‍ (Western Wall) എന്നും ഇതിനെ വിളിച്ചുവരുന്നു.  

വിലാപ മതിലില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ 

ഈ മതിലിന്റെ പകുതിയിലധികം ഭാഗം ഗ്രൌണ്ടിന്റെ അടിഭാഗത്താണ്. ഒന്ന് രണ്ട് സ്ഥലങ്ങളില്‍ വലിയ ഗ്ലാസ്സ് ഇട്ടിട്ടുണ്ട്. ആ ഭാഗത്ത്‌ കൂടി നോക്കിയാല്‍ മതിലിന്റെ ആഴം മനസ്സിലാക്കാന്‍ കഴിയും. വിലാപ മതിലിന്റെ അടിത്തറയില്‍ നിന്നുള്ള ശരാശരി ഉയരം 32 മീറ്ററാണ്. പുറത്ത് കാണാവുന്ന ഉയരം 19 മീറ്ററും. 45 നിര കല്ലുകളാണ് ഇതിന്റെ നിര്‍മ്മിതിക്കുപയോഗിച്ചിരിക്കുന്നത്. 28 എണ്ണം ഗ്രൌണ്ടിന് മുകളിലും 17 എണ്ണം ഗ്രൌണ്ടിന് താഴെയും. ഗ്രൌണ്ടിന് മുകളില്‍ കാണുന്ന 7 നിര കല്ലുകള്‍ ഹെരോദാവിന്റെ കാലഘട്ടത്തിലുള്ളതാണ്. ഈ മതിലിനു മുന്നില്‍ വന്ന്, തങ്ങള്‍ക്കു് നഷ്‌ടമായ യെരുശലേം ദേവാലയത്തെ ഓര്‍ത്ത് അലമുറയിട്ട് കരയുന്ന യെഹൂദനെ കാണുമ്പോള്‍ നമ്മുടെയും ഉള്ളം തേങ്ങും. തല ഭിത്തിയില്‍ ഇടിച്ചും ശരീരം ഉലച്ചും, നൂല് കൊണ്ട് കൈയ്യില്‍ വരിഞ്ഞു കെട്ടിയും പ്രാര്‍ത്ഥിക്കുകയും തോറ വായിക്കുകയും ചെയ്യുന്ന യെഹൂദന്മാരെ നമുക്കവിടെ കാണാന്‍ കഴിയും. കയ്യില്‍ വരിഞ്ഞ് മുറുക്കി കെട്ടുകയും നെറ്റിയില്‍ ഒരു കറുത്ത പെട്ടിപോലുള്ള വസ്തു കെട്ടിവച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ആവര്‍ത്തനപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിന്റെ വെളിച്ചത്തിലാണ്. “അവയെ അടയാളമായി നിന്റെ കൈമേല്‍ കെട്ടണം; അവ നിന്റെ കണ്ണുകള്‍ക്ക്‌ മദ്ധ്യേ പട്ടമായിരിക്കണം (ആവര്‍ത്തനം 6 : 8)

റോമാ കാലഘട്ടത്തില്‍ യെഹൂദന്മാര്‍ക്ക് യെരുശലേമില്‍ പ്രവേശിക്കുവാന്‍ അനുമതിയില്ലായിരുന്നു. എന്നാല്‍ ബൈസ്ന്റീന്‍ കാലഘട്ടത്തില്‍, വര്‍ഷത്തില്‍ ഒരു പ്രാവിശ്യം, അതായത് യെരുശലേം ദേവാലയം നശിപ്പിക്കപെട്ടതിന്റെ ഓര്‍മ്മയ്കായി ആ വാര്‍ഷിക ദിനത്തില്‍ വിലാപ മതില്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുവാന്‍ അവസരം കൊടുത്തു. 1967-ലെ 6 ദിന യുദ്ധാനന്തരം യെരുശലേം യെഹൂദന്മാര്‍ കൈവശപ്പെടുത്തുകയും, വിലാപ മതില്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തു.  

വിലാപ മതിലിന്റെ മറുവശത്ത് ‘ഡോം ഓഫ് ദ റോക്ക്’ എന്ന പള്ളിയുടെ താഴികക്കുടം (ഓമറിന്റെ പള്ളി )

വിലാപ മതിലിന്റെ തൊട്ടപ്പുറത്ത് ഓമറിന്റെ പള്ളിയാണ്. യെരുശലേം ദേവാലയം നിന്നിരുന്ന സ്ഥലത്താണ് ഈ പള്ളി പണിതിരിക്കുന്നത്. ശലോമോന്‍ പണിത ഒന്നാമത്തെ ദേവാലയം ബി. സി. 586-ല്‍ ബാബിലോന്യര്‍ നശിപ്പിച്ചു. പിന്നീട് ബി.സി. 516-ല്‍ രണ്ടാമത്തെ ദേവാലയം പണിതു. എന്നാല്‍് എ. ഡി 7൦-ല്‍ ഹെരോദാവ് നിര്‍മ്മിച്ച രണ്ടാമത്തെ ദേവാലയം റോമക്കാര്‍ നശിപ്പിച്ചു. ബി.സി 19-ല്‍ ഹെരോദാവാണ് യെരുശലേം ദേവാലയത്തിന് ചുറ്റുമതില്‍ പണിതത്. ആ ചുറ്റുമതിലിന്റെ പടിഞ്ഞാറെ വശത്ത് അവശേഷിക്കുന്ന ഭാഗമാണ് വിലാപ മതിലായി അറിയപ്പെടുന്ന യെഹൂദന്റെ പുണ്യ സ്ഥലം.

വിലാപ മതിലിന്റെ കല്ലുകളുടെ വിടവില്‍ ധാരാളം പേപ്പറുകള്‍ തിരുകി വച്ചിരിക്കുന്നത് കാണാം. അതെല്ലാം പ്രാര്‍ത്ഥനാ അപേക്ഷകളാണ്. യെഹൂദന്മാരുടെ വിശ്വാസം അനുസരിച്ച് ഈ വിലാപ മതിലിന്റെ കല്ലുകള്‍ക്കിടയില്‍ തിരുകി വയ്ക്കുന്ന പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്ക്‌ പെട്ടെന്ന് മറുപടി ലഭിക്കുന്നുവെന്നാണ്. ഇവിടെ വന്നു പോകുന്ന നാനാ രാജ്യക്കാരായ സന്ദര്‍ശകരും ഇങ്ങനെ ചെയ്യുന്നത് കാണാം. ഇടത്തുവശത്തായി ശീതികരിച്ച ഒരു വലിയ ഹാളുണ്ട്‌. അവിടെ മതഗ്രന്ഥങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്നത് കണ്ടു. അവിടെയിരുന്ന് തോറ (പഴയ നിയമത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങള്‍.) വായിക്കുന്ന യെഹൂദന്മാരെയും കാണാം. 

മത ഗ്രന്ഥങ്ങളും മറ്റും സൂക്ഷിച്ചിരിക്കുന്നതും അവിടെയിരുന്ന് വയിക്കുവാനുമുള്ള സ്ഥലം

സമയം സന്ധ്യയോടടുത്തു. ഇന്ന് മുതല്‍ മൂന്നു രാത്രി താമസിക്കുന്നത് ബേത്ലഹേമിലെ ഹോട്ടലിലാണ്. വിലാപ മതില്‍ സന്ദര്‍ശനം കഴിഞ്ഞ് ഒരു സ്ഥലത്ത് ഒന്നിച്ച് കൂടാന്‍ പറഞ്ഞതനുസരിച്ച് അവിടെ എല്ലാവരും എത്തിച്ചേര്‍ന്നു. ഗൈഡ് ഒന്നുകൂടി ആളുകളെ എണ്ണി എല്ലാവരും ഉണ്ടെന്ന് ഉറപ്പുവരുത്തി, ബസ്സ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു. വാഹനം ബേത്ലഹേമിലേക്ക് തിരിച്ചു. ചെറിയ തണുപ്പ് അനുഭവപ്പെട്ടുതുടങ്ങിയതിനാല്‍ പലരും കയ്യില്‍ കരുതിയിരുന്ന തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുതുടങ്ങി. ഏകദേശം അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ഹോട്ടലില്‍ എത്തിച്ചേരും. വിലാപ മതിലില്‍ തലയടിച്ച് കരയുന്ന യെഹൂദന്റെ ചിത്രം മനസ്സില്‍ മായാതെ നിന്നു.

എന്നും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഒരു ജനത. സമാധാനമില്ലാതെ അലഞ്ഞുതിരിഞ്ഞ് പല രാജ്യങ്ങളിലേക്കും ചിതറിപ്പോയ ജന വിഭാഗം. മതപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ നിരവധി യുദ്ധങ്ങളും കലാപങ്ങളും നേരിടേണ്ടി വന്ന ജനതതി. പിതൃ ഭവനവും ദേവാലയവും നഷ്ടപ്പെട്ട വേദനയില്‍ കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന യെഹൂദന്‍ ഞങ്ങളില്‍ ഒരു വേദനയായി!. ഞങ്ങള്‍ പലസ്തീന്‍ ബോര്‍ഡറില്‍ എത്തി. ബോര്‍ഡര്‍ ഗെയിറ്റ് കഴിഞ്ഞാല്‍ ബെത്ലഹേം ആണ്. പലസ്തീനും, യിസ്രായേലും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ ഫലമായി കെട്ടിയുയര്‍ത്തിയിരിക്കുന്ന കൂറ്റന്‍ കോണ്ക്രീറ്റ് മതില്‍ രണ്ട് സ്ഥലങ്ങളെയും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നു. പലസ്തീനിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക പരിശോധന ഒന്നുമില്ല. തിരിച്ച് യിസ്രായേലിലേക്ക് കയറണമെങ്കില്‍ കടുത്ത സെക്യൂരിറ്റി പരിശോധനയുണ്ട്‌. കൂറ്റന്‍ മതിlല്‍കെട്ടിന്റെ ഉള്ളില്‍ ‘റാഹേലിന്റെ കല്ലറ’ എന്ന ബോര്‍ഡ് കണ്ടു. അവിടെ ഇപ്പോള്‍ പ്രവേശനാനുമതിയില്ല.

ബേത്ലഹേമിലെ ഞങ്ങളുടെ മൂന്നു രാത്രി താമസം ക്രമീകരിച്ചിരിക്കുന്നത് ‘ഷെപ്പേര്‍ഡ് പ്ലാസ്സ ‘ എന്ന ഹോട്ടലിലാണ്. ഹോട്ടലിന്റെ മുന്നില്‍ വാഹനം എത്തി. പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി. താമസ മുറിയുടെ താക്കോല്‍ വാങ്ങി ഓരോരുത്തരായി മുറിയിലേക്ക് നടന്നു. ഗൈഡ് ഹാനി നസ്രത്ത്കാരനായ്തുകൊണ്ട് ഇനി മൂന്നു രാത്രി ഈ ഹോട്ടലില്‍ ഞങ്ങള്‍ക്കൊപ്പം തന്നെയാണ് താമസം. പതിവുപോലെ പ്രാര്‍ത്ഥന കഴിഞ്ഞ് ഞങ്ങള്‍ അത്താഴത്തിനുവേണ്ടി രെസ്റ്റോരന്റിലേക്ക് നീങ്ങി. ഇവിടെയും വിഭവങ്ങള്‍ ഇഷ്ടം പോലെ...

(തുടരും)

Click to read previous: Part 1Part 2Part 3Part 4Part 5Part 6Part 7Part 8Part 9, Part ​10.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,017

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 475471 Website Designed and Developed by: CreaveLabs