ജനീവ : കുടിവെളളം പാഴാക്കികളയുന്നവരുടെ കണ്ണുതുറപ്പിക്കുന്നതാണ് ലോകാരോഗ്യ സംഘടന ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട്. 'ഗ്ലാസ് 2014' എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ 74.8 കോടിപേര്‍ക്ക് ശുദ്ധജലം പൂർണ്ണമായും അന്യമാണ്. 180 കോടി ആൾക്കാർ തുറസ്സായ സ്ഥലത്തെ മലിനജലം ദൈനംദിനാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകത്തില്‍ 250 കോടിയാള്‍ക്കാര്‍ മലവിസര്‍ജ്ജനം നടത്തുന്നത് തുറസ്സായ ഇടങ്ങളിലാണെന്നും ഗ്രാമ പ്രദേശങ്ങളില്‍ പത്തില്‍ ആറുപേരും തുറസ്സായ ഇടങ്ങളിലാണ് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ശുദ്ധജലവും, ശുചിത്വവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും ലോകാരോഗ്യ സംഘടന പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 230 കോടി ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കിയെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടിൽ അവകാശപ്പെടുന്നുണ്ട് .