പ്രിയരെ,
കോട്ടയം മെഡിക്കൽ കോളെജിലെ വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയായിലും മറ്റും ചർച്ചകൾ കൊഴുക്കുകയാണല്ലോ!അതോടനുബന്ധിച്ച് നിർബന്ധിച്ചും പ്രലോഭിപ്പിച്ചും ചിലർ മതം മാറ്റം നടത്തുന്നു എന്ന നിലയിൽ ചില തൽപരകക്ഷികൾ വ്യാജ പ്രചരണം ഉയർത്തിയിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും!
തുടക്കത്തിൽ തന്നെ പറയട്ടെ, പെന്തക്കോസ്ത് ഒരു മതമല്ല;സുവിശേഷം മതപരിവർത്തനത്തെ കുറിച്ച് പരാമർശിച്ചിട്ടുമില്ല! പക്ഷേ കഴിഞ്ഞ ഒരു നൂറ്റാണ്ടായി ബൈബിൾ അടിസ്ഥാനമാക്കി പെന്തക്കോസ്ത് സമൂഹം ഉയർത്തുന്ന ആശയങ്ങളിൽ ആകൃഷ്ടരായി അനേകർ ഈ വിശ്വാസത്തിലെത്തിയിട്ടുണ്ട്. അതിൽ ആശങ്കപ്പെട്ട ചിലരാ ണ് ഈ ആക്ഷേപം ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ ചിന്താഗതിയെ പെന്തക്കോസ്തു യൂത്ത് കൗൺസിൽ തള്ളിക്കളയുക മാത്രമല്ല മറിച്ച് ഇത്തരം പ്രവർത്തനങ്ങൾ ഈ നാട്ടിൽ എവിടെയെങ്കിലും നടക്കുന്നുവെന്ന് ഏതെങ്കിലും വ്യക്തികൾ തെളിവു സഹിതം ഹാജരാക്കിയാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി മതിയായ നടപടികൾ അതിനെതിരെ സ്വീകരിക്കാനും തയ്യാറാണ്.
പ്രിയരെ, ഭൂലോകം എങ്ങും പോയി കർത്താവിന്റെ സാക്ഷിയാകുക എന്നത് ക്രിസ്തീയ സമൂഹത്തിന് ക്രിസ്തു നൽകിയിരിക്കുന്ന അടിസ്ഥാന ദൗത്യമാണ്. അതിൽ നിന്ന് പെന്തക്കോസ്ത് എന്ന് മാത്രമല്ല സത്യ ക്രിസ്ത്യാനികൾക്കൊന്നും ഒഴിഞ്ഞിരിക്കാനാവില്ല.
ക്രിസ്തുനാഥന്റെ സന്ദേശം നന്മയുടെയും സമാധാനത്തിന്റെ തുമാണ്. അത് അവസാന നിമിഷം വരെ ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിൽ നമ്മൾ ചെയ്തുകൊണ്ടെയിരിക്കും!
കഴിഞ്ഞ നാളുകളിൽ ഈ സമാധാന സന്ദേശം ശ്രവിച്ച് മനം തിരിഞ്ഞ് സത്പാതയിൽ ജീവിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഇന്ന് ഈ നാട്ടിലുണ്ട്! മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായവർ, കുടുംബ സമാധാനമില്ലാത്തവർ, കുറ്റവാളികൾ, ആത്മഹത്യയെ അഭയം തേടിയവർ അങ്ങനെ അനേകർ മാനസാന്തരപ്പെട്ട് ഇന്ന് സന്തോഷകരമായ ജീവിതം നയിക്കുന്നു. ഈ നാടിന്റെ പുരോഗതിയിൽ ഞങ്ങൾക്ക് കൃത്യമായ പങ്കുണ്ട്; കാരണം ഞങ്ങൾ ,പെന്തക്കോസ്തുസമൂഹം, ഈ നാടിന്റെ മക്കളാണ്. ഈ രാജ്യം കല്പിച്ചിട്ടുള്ള എല്ലാ നിയമങ്ങളും അനുസരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. ഒപ്പം ഈ നാടിന്റെ എല്ലാ അവകാശങ്ങളും ഞങ്ങൾക്കു കൂടിയുള്ളതാണെന്നും
ഓർമ്മിക്കുക -
ക്രിസ്തുവിലൂടെയുള്ള മാനസാന്തരത്തിന്റെ വക്താക്കളാണ് ഞങ്ങൾ എന്ന ഈ നാട്ടിലെ പെന്തക്കോസ്ത് സമൂഹം. ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു; ഈ നാടിന്റെ സമാധാനത്തിലാണ് ഞങ്ങളുടെയും നിലനിൽപ്! അത് മാത്രമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇത് മതം മാറ്റത്തിന്റെ മാർഗ്ഗമല്ല; മാനസാന്തരത്തിന്റെ മാർഗ്ഗമാണ്
പെന്തക്കോസ്ത് യൂത്ത് കൗൺസിൽ