ദൈവ ഭക്തനായ സുവിശേഷകന്‍,നീതിമാന്‍,സുവിശേഷവേലക്കാര്‍ക്ക് അത്താണി,നാട്ടുകാര്‍ക്ക് നല്ല ശമര്യാക്കാരന്‍ ഇതൊക്കെയാണ് പുന്തല കൊട്ടക്കാട്ട് ചാണ്ടി ജോര്‍ജ് എന്ന നന്മ നിറഞ്ഞ മനുഷ്യനെപ്പറ്റി പറയാനുള്ളത്.സുവിശേഷഘോഷണത്തില്‍ അഞ്ചര പതിറ്റാണ്ട് പിന്നിട്ടു വിട പറഞ്ഞ ഈ ധന്യ ജീവിതത്തെ,മകനും, പ്രസിദ്ധ വേദ അധ്യാപകനുമായ ഡോ.കെ .ജി.ജോസ് അനുസ്മരിക്കുന്നു.(എഡിറ്റര് )
സുവിശേഷം പറയാന്‍ കിട്ടുന്ന അവസരങ്ങള്‍ നഷട്ടപെടുത്താത്ത ഒരു വലിയ വ്യക്തിത്വത്തിന്റെ ഉടമയായിരിന്നു എന്റെ പിതാവ്.നാട്ടുകാര്‍ക്കിടയില്‍ നല്ല സാക്ഷ്യവും ബഹുമാനവും അപ്പച്ചന് ഉണ്ടായിരുന്നു.ഒരിക്കല്‍ ഹൈന്ദവനായ ഒരാള്‍ ആത്മഹത്യചെയ്യുവാന്‍ മുറിയില്‍ കയറി വാതില്‍ അടച്ചു.വീട്ടുകാര്‍ എത്ര ശ്രമിച്ചിട്ടും പിന്തിരിയാത്ത അവസ്ഥയില്‍ അവര്‍ അപ്പച്ചനെ വിളിപ്പിച്ചു .അപ്പച്ചന്‍ അവനെ മുറിയില്‍ നിന്നും ഇറക്കി.ഇങ്ങനെയുള്ള നിരവധി കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സമാധാന പ്രീയനായി നാട്ടില്‍ അറിയപ്പെട്ടു.ദേശവാസികള്‍ മക്കളെ ജോലിക്ക് അയക്കുമ്പോള്‍ അപ്പച്ചനെ വിളിപ്പിച്ച് പ്രാര്‍ഥിപ്പിക്കുമായിരിന്നു.അവരുടെ സാഹചര്യം കണക്കിലെടുത്ത് സാമ്പത്തിക കൂട്ടായ്മ കാണിക്കും.ജാതി മത വേര്‍തിരിവ് ഇല്ലാതെ ഏവര്‍ക്കും സഹായം നല്‍കി.സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് പഠന സഹായം നല്‍കി.ചോര്‍ന്നു ഒലിക്കുന്ന വീടുകള്‍ മേഞ്ഞുകൊടുത്തു.ആകസ്മിക വേര്‍പാടില്‍ കുടുംബനാഥനെ നഷ്ടപ്പെട്ടവര്‍ക്ക് നന്മയും കരുണയും നല്‍കി. അഗതികളായവരെ എന്നും സ്നേഹിച്ചു.അപ്പച്ചന്‍ പിന്തുടരുന്ന ഉപദേശവും ജീവിത രീതികളും ഉള്‍കൊണ്ട ഹിന്ദുക്കള്‍ പെന്തെക്കോസ്ത് വിശ്വാസത്തില്‍ ഉണ്ട്; രക്ഷിക്കപ്പെട്ട പലരും പാസ്റ്റേഴ്സ് ആയി ദൈവ വേല ചെയ്യുന്നു.
ആരെങ്കിലും പണം തിരകെ കൊടുക്കാന്‍ ഉണ്ടെങ്കില്‍ "തരില്ല" എന്നു പറഞ്ഞാല്‍ പിന്നെ ചോദിക്കില്ല .വഴക്കിടില്ല .അന്യായമാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കില്ല.കൊടുക്ക വാങ്ങലില്‍ വിശ്വസ്തയും കൃത്യതയും പുലര്‍ത്തി.ഒരിക്കല്‍ പലചരക്ക് കടയില്‍ നിന്നും ഒരു കിലോ പഞ്ചസാര വാങ്ങി വീട്ടില്‍ വന്നപ്പോള്‍ അളവ് കൂടി രണ്ടു കിലോ ഉണ്ടെന്നു മനസ്സിലായി.അപ്പച്ചന്‍ തിരികെ കൊടുക്കാന്‍ കടയില്‍ ചെന്നപ്പോള്‍ കടയിലെ ജോലിക്കാരന്‍ പറഞ്ഞു "മിണ്ടരുതെ ..എന്റെ ജോലി പോകും".അപ്പച്ചന്‍ പിന്മാറിയില്ല." ശരി..ഞാന്‍ രണ്ടു കിലോ പഞ്ചസാരയുടെ പൈസ ഇപ്പോള്‍ കൊടുക്കാം നീ ഒരു കിലോ തൂക്കി തന്നാല്‍ മതി" അങ്ങനെയാണ് ആ പ്രശ്നം പരിഹരിച്ചത്.കണക്ക് തെറ്റി കൈയ്യില്‍ വന്ന വലിയ തുകകള്‍ തിരികെ കൊടുത്തിട്ടുണ്ട്.എക്കാലവും വിശ്വസ്തനായിരിന്നു.ദീര്‍ഘകാലം ബിസിനസ് ചെയ്തിട്ടും ഒന്നും സമ്പത്തായില്ല.നൂറു രൂപക്ക് രണ്ടു രൂപ ലാഭം എന്ന കണക്കില്‍ നൂറു രൂപ മുന്‍കൂര്‍ കൊടുത്ത് നാളികേര വ്യാപാരം ചെയ്തുകിട്ടുന്ന ലാഭ തുകയില്‍ അതിക ലാഭമുള്ളത് വര്‍ഷാവസാനം തിരികെ വീതിച്ചു നല്‍കുമായിരുന്നു.ആരോടും കോപിക്കില്ല.കുറ്റപ്പെടുത്തില്ല.എല്ലാവരെയും ബഹുമാനിച്ചു.അതുകൊണ്ടാണ് അപ്പച്ചന്‍ "ദൈവ തുല്യനായി ജീവിച്ച മനുഷ്യനെന്ന്" ചില ഹൈന്ദവ സ്നേഹിതര്‍ പറയാനിടയായത്.
എല്ലാവരും രക്ഷിക്കപ്പെടണമെന്നതായിരിന്നു അപ്പച്ചന്റെ ലക്ഷ്യം.മാര്‍ത്തോമ സഭയിലായിരുന്നപ്പോള്‍ അത്മായ ശുശ്രൂഷകനും ,സണ്ടേസ്കൂള്‍ അധ്യാപകനുമായിരുന്നു.രക്ഷയെക്കുറിച്ചു നന്നായി പഠിപ്പിക്കും.അനേകം കുഞ്ഞുങ്ങള്‍ രക്ഷിക്കപ്പെട്ടു .ദൈവം ഇല്ലന്ന് പറഞ്ഞ പലരും ദൈവ വിശ്വാസികളായി .
ഞാന്‍ ഓര്‍ക്കുന്നത് ഒരു സഭാ ശുശ്രൂഷകന്‍ എന്ന നിലയില്‍ പ്രസംഗിക്കുവാന്‍ എനിക്ക് വിദ്യാഭ്യാസമുണ്ട്.വായിക്കുവാന്‍ പുസ്തകങ്ങള്‍ ഉണ്ട്.പ്രാര്‍ത്ഥിക്കുവാന്‍ സമയമുണ്ട്.ആ നാളുകളില്‍ പകല്‍ കാലത്തെ അദ്വാനത്തിനു ശേഷം പ്രീയ പിതാവ് രാത്രി യോഗ ങ്ങള്‍ക്ക് ഓടി പോയി ഒരു മണിക്കൂര്‍ പ്രസംഗിക്കും.ബൈബിള്‍ അല്ലാതെ മറ്റൊന്നും ഇല്ല. മാര്‍ത്തോമ്മ സഭയിലെ ഉണര്‍വ് കാലയളവില്‍ പുന്തലയില്‍ നിന്നും വെട്ടിയാര്‍,പുലിയൂര്‍ പ്രദേശങ്ങളിലേക്ക് കാല്‍നടയായി പോകുന്നവരില്‍ വളരെ സജീവമായിരിന്നു.മാര്‍ത്തോമ സഭയിലെ വലിയ കുഞ്ഞപ്പി ഉപദേശിയുടെ ഏറ്റ്പ്രസംഗകനായിരിന്നു.പട്ടിണി കിടക്കേണ്ടി വന്നാലും ഇതിനൊന്നും പ്രതിഫലം വാങ്ങിയിട്ടില്ല.
1960-ല്‍ മാര്‍ത്തോമ്മാ സഭയിലെ മാത്യു ഉപദേശി നടത്തിയ യോഗത്തിലാണ് കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ചത്.വിശ്വാസ സ്നാനം സ്വീകരിച്ചതിനുശേഷവും മാര്‍ത്തോമ്മാ സഭയില്‍ തുടര്‍ന്നു.1977-ല്‍ പുന്തല ദൈവ സഭാംഗമാകുന്നത് വരെ മാര്‍ത്തോമ്മാ സഭയിലെ അത്മായ ശുശ്രൂഷകനായിരിന്നു.പെന്തെക്കോസ്ത് ഉപദേശം കര്‍ശനമായി പ്രസംഗിച്ചു.രക്ഷ ,സ്നാനം ആത്മ നിറവിലുള്ള ആരാധന എല്ലാവരോടും പറഞ്ഞു .
വ്യക്തിപരമായ കുടുംബ ജീവിതത്തില്‍ ഉത്തമ മാതൃക കാട്ടി.പ്രാര്‍ത്ഥന ജീവിതം എടുത്ത് പറയേണ്ടതാണ്.തന്റെ കിടക്കയ്ക്ക് താഴെയുള്ള പായ് ഒരിക്കലും മടക്കി വയ്ക്കാറില്ല.എപ്പോഴും ആ പായ് നിവര്‍ന്നു തന്നെ കിടക്കും.രാത്രിയാമങ്ങളില്‍ എഴുന്നേറ്റ് പ്രാര്‍ഥിക്കും.എന്നും രാവിലെ നാല് മണി മുതല്‍ ആറു വരെ പ്രഭാത പ്രാര്‍ത്ഥന നിര്‍ബന്ധമായും നിര്‍വഹിച്ചു.ഞങ്ങളുടെ വീട് ഒരു സമാധാന വീടാണ്.കലഹമില്ല .മക്കളെ ആരെങ്കിലും ശകാരിച്ചാല്‍,ഉപദ്രവിച്ചാല്‍ കുറ്റം ചെയ്തവരോട് വഴക്കിടില്ല;മറിച്ചു ഞങ്ങളെ ശകാരിക്കും.മക്കള്‍ ഇരുട്ടിനു മുന്‍പ് വീട്ടിലെത്തികൊള്ളണം.ഉത്സവം,ക്ഷേത്ര പരിപാടികള്‍, പള്ളിയിലെ പടം കാണിച്ചു പ്രസംഗം മുതലായവ ഞങ്ങള്‍ക്ക് അനുവദനീയമല്ലായിരിന്നു.വീട്ടില്‍ എന്തെങ്കിലും നഷ്ടം വരുത്തിയാല്‍ വഴക്ക് പറയില്ല.എന്നാല്‍ സ്വഭാവ ശുദ്ധിയോടുള്ള പെരുമാറ്റം നിര്‍ബന്ധമായിരിന്നു.മക്കള്‍ക്ക് കത്തെഴുത്തുമ്പോള്‍ അവസാനമായി എഴുതുന്നത്,കര്‍ത്താവിനോടുള്ള വിശ്വാസം മുറുകെ പിടിക്കണമെന്നാണ് .എല്ലാ വെള്ളിയാഴ്‌ചയും ഭവനത്തില്‍ ഉപവാസ പ്രാര്‍ത്ഥന ഉണ്ടായിരിന്നു.മാസത്തിന്റെ അവസാന മൂന്നു ദിവസവും ഉപവാസ മായിരിക്കും.ആ മൂന്നു ദിവസം ഞങ്ങള്‍ മക്കള്‍ എല്ലാവരും ഒന്നിച്ചു കൂടണമെന്ന് അപ്പച്ചന്‍ ആഗ്രഹിച്ചു.വരുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കി.
വെള്ളപ്പൊക്കം,ബന്ദ് എന്തുമാകട്ടെ ആരാധന മുടക്കില്ല .രോഗം വന്നാലും യോഗത്തിന് പോകും.തിരികെ എടുത്തുകൊണ്ട് വന്നിട്ടുണ്ട്.ഞായറാഴ്ച ആരാധന മുടക്കി ആരുടെയും കല്യാണത്തിന് പോകില്ല.പുന്തലയിലെ ആദ്യകാല പെന്തക്കോസ്ത് വിശ്വാസികളായ പാറപ്പള്ളിയില്‍ ഫിലിപ്പോസ് അച്ചായന്‍,വടക്കേ വാഴെലെത്ത് കുഞ്ഞാപ്പിച്ചായന്‍ ,പംപൂര്‍ അവറാച്ചന്‍ ഉപദേശി,പാലനില്‍ക്കുംതറയില്‍ ഔസേപ്പച്ചായാന്‍ തുടങ്ങിയവര്‍ക്കൊപ്പം എന്റെ പിതാവും സമീപ പ്രദേശങ്ങളായ വെട്ടിയാര്‍ ,പന്തളം ,വെണ്മണി എന്നീ പ്രദേശങ്ങള്‍ കയറി ഇറങ്ങി ദൈവ വേല ചെയ്തിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ ഒരിക്കലെങ്കിലും അപ്പച്ചന്‍ കയറി ഇറങ്ങാത്ത ഭവനമില്ല.ഒരിക്കലെങ്കിലും സുവിശേഷം പങ്കിടാത്തവ്യക്തികളില്ല. വചനത്തില്‍ നല്ല ഗ്രാഹ്യമുണ്ടയിരിന്നു.വചന വിശകലനമാണ് പ്രസംഗത്തിലുടനീളം; അതും പോസ്സിടിവ് ചിന്തകളായിരിക്കും.
മക്കളെ കൊച്ചുമക്കളെ ഹൃദയപൂര്‍വം സ്നേഹിച്ചു.ഞങ്ങളുടെ വീട് എന്നും ദൈവ മക്കളെ,ദൈവ വേലക്കാരെ സ്നേഹിച്ചും സല്ക്കരിച്ചും സുവിശേഷ മഹിമയ്ക്കായി നിലകൊണ്ടു.അമ്മച്ചിക്കും ആയതിനായി ഒരു സമര്‍പ്പണം ഉണ്ട്.എത്ര അത്ര ആരാധനാലയങ്ങള്‍ നിര്‍മിക്കുവാന്‍ അപ്പച്ചന്‍ മുന്‍പില്‍ നിന്നു!ഞങ്ങള്‍ക്ക് അഭിമാനത്തോടെ ഓര്‍ക്കുവാന്‍ ഒത്തിരി ഓര്‍മ്മകള്‍ ഉണ്ട് .അന്ത്യം വരെ ആത്മീയ തീക്ഷ്ണതയോടെ ക്രിസ്തീയ സാക്ഷ്യം നിറവേറ്റി.പുന്തല, വെണ്മണി, പന്തളം, തുമ്പമണ്‍, വെട്ടിയാര്‍, കൊഴുവല്ലുര്‍ തുടങ്ങിയ ദേശങ്ങളില്‍ വ്യക്തിഗത സുവിശേഷീകരണത്തിലൂടെ അനേകരെ രക്ഷയിലേക്ക് നയിച്ചു.സുവിശേഷ വേലക്ക് വലിയ മുതല്‍ കൂട്ടായിരുന്ന എന്റെ പിതാവിന്റെ വേര്‍പാട് എന്നെ മാനസികമായി വേദനിപ്പിക്കുന്നു എങ്കിലും താന്‍ ഉയര്‍ത്തിപ്പിടിച്ച ആത്മീയ മൂല്യങ്ങള്‍ എനിയ്ക്ക് ദൈവ വേലയില്‍ കൂടുതല്‍ ശക്തി പകരുന്നു .(കെ.ബി.ഐ)